Midhu Susan Joy
Sep 28,2020
3:51pm
ഫെലൂഡ എന്ന കോവിഡ് ഡിറ്റക്ടീവ്
ഫെലൂഡ! പ്രശസ്ത സംവിധായകനും എഴുത്തുകാരനും ആയ സത്യജിത് റേ അനശ്വരമാക്കിയ കുറ്റാന്വേഷണ വിദഗ്ധൻ ആണ് ഇദ്ദേഹം. കുറ്റകൃത്യങ്ങൾ വേഗത്തിൽ കണ്ടുപിടിക്കാനുള്ള അസാമാന്യ കഴിവായിരുന്നു ഫെലൂഡയുടെ പ്രത്യേകത. എന്നാൽ ഇപ്പോൾ ഇതേ പേരിൽ ആരോഗ്യമേഖലയിൽ മറ്റൊരു ഡിറ്റക്ടീവിനെ സൃഷ്ടിച്ചിരിക്കുന്നു. കോവിഡ് ബാധിച്ചിട്ടുണ്ടോ എന്ന് നിമിഷങ്ങൾക്കകം അറിയാൻ സഹായിക്കുന്ന ഈ ഡിറ്റക്ടീവിന്റെ പേരും ഫെലൂഡ എന്നു തന്നെ. ഇന്ത്യ വികസിപ്പിച്ച പുതിയ കോവിഡ് ഡയഗ്നോസ്റ്റിക് ടെസ്റ്റാണിത്. കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്ന സാഹചര്യത്തിൽ ഈ പരിശോധനാ രീതിക്ക് ഏറെ പ്രസക്തിയുണ്ട്.
FNCAS9 Editor Linked Uniform Detection എന്നാണ് ഫെലൂഡയുടെ പൂർണരൂപം. ന്യൂഡൽഹിയിലെ കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചും ടാറ്റാ ഗ്രൂപ്പും ചേർന്നാണ് കോവിഡ് പരിശോധനയ്ക്കുള്ള ചെലവുകുറഞ്ഞ ഫെലൂഡ കിറ്റ് വികസിപ്പിച്ചെടുത്തത്. 45 മിനിറ്റിനകം ഫലമറിയാം എന്നതാണ് ഈ ടെസ്റ്റിന്റെ സവിശേഷത. നിറമാറ്റമുണ്ടാകുന്ന രണ്ടു വരകളുള്ള പേപ്പർ സ്ട്രിപ്പാണ് ഇതിനായി ഉപയോഗിക്കുന്നത്. രോഗം സംശയിക്കുന്ന വ്യക്തിയുടെ ഉമിനീര് അല്ലെങ്കിൽ രക്തത്തിൽ നിന്ന് സാമ്പിൾ എടുക്കും. കോവിഡ് വൈറസിന്റെ(SARS-CoV2) സാന്നിധ്യം തിരിച്ചറിയാൻ സിഎഎസ് 9 എന്ന പ്രോട്ടീൻ സാമ്പിളിനൊപ്പം കലർത്തിയാണ് പരിശോധന നടത്തുന്നത്. വൈറസിന്റെ സാന്നിധ്യമുണ്ടെങ്കിൽ പേപ്പർ സ്ട്രിപ്പിന് നിറമാറ്റം സംഭവിക്കുകയും രണ്ടു വരകൾ തെളിയുകയും ചെയ്യും. സിഎസ്ഐആര്‍നു കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്സ് ആന്‍റ് ഇന്‍റഗ്രേറ്റീവ് ബയോളജിയിലെ ശാസ്ത്രജ്ഞന്‍മാരായ ഡോ. സൗവിക് മൈതി, ഡോ. ദേബജ്യോതി ചക്രബര്‍ത്തി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഫെലൂഡ ടെസ്റ്റ് കണ്ടുപിടിച്ചത്.
Clustered Regularly Interspaced Short Palindromic Repeats (CRISPR) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ജീൻ എഡിറ്റിംഗ് സാങ്കേതികവിദ്യയാണ് CRISPR. ജനികത വൈകല്യങ്ങൾ തടയുന്നതിനും രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ഇത് ഉപയോഗപ്പെടുത്തുന്നു. ഡിഎൻഎ സീക്വൻസുകൾ എളുപ്പത്തിൽ മാറ്റാനും ജീനിന്റെ പ്രവർത്തനം പരിഷ്കരിക്കാനും ഗവേഷകർക്ക് ഇതു സഹായകമാണ്. കോവിഡിന് കാരണമാകുന്ന SARS-CoV2 എന്ന വൈറസിന്റെ ജനിതക വസ്തു തിരിച്ചറിയുന്നതിനും CRISPR ഉപകരിക്കും.
കോവിഡ് പരിശോധനയ്ക്കായി റാപിഡ് ആന്റിജൻ ടെസ്റ്റാണ് നിലവിൽ വ്യാപകമായി ഉപയോഗപ്പെടുത്തുന്നത്. എന്നാൽ വിശ്വാസ്യതകുറവാണ് ഇതിന്റെ പ്രശ്നം. അതിനാൽ റാപിഡ് ടെസ്റ്റിന്റെ ഫലമുറപ്പിക്കാൻ ആന്റിബോഡി ടെസ്റ്റായ ആർടി പിസിആർനെ ആശ്രയിക്കേണ്ടി വരുന്നു. റാപിഡ് ആന്‍റിജൻ പരിശോധനകളിൽ നെഗറ്റീവ് ആയതും രോഗ ലക്ഷണങ്ങൾ ഉള്ളവരുമായവരെ ആർടി പിസിആർ പരിശോധനയ്ക്കു വിധേയമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം തന്നെ പറയുന്നത്. ഈ ടെസ്റ്റിനാകട്ടെ നല്ല തുക മുടക്കേണ്ടി വരുന്നു. രണ്ടായിരം മുതൽ നാലായിരം രൂപ വരെയാണ് പല സ്ഥാപനങ്ങളും ഇതിനായി ഈടാക്കുന്നത്. മാത്രമല്ല ഈ ടെസ്റ്റ് പൂർത്തിയാക്കാൻ സങ്കീർണമായ യന്ത്രങ്ങളുടെ സഹായം വേണം. പരിശോധനയുടെ ഫലം വരാനും താമസമാണ്. എന്നാൽ വിശ്വാസ്യയുടെ കാര്യത്തിൽ ആർടി പിസിആർ ടെസ്റ്റിനോട് കിടപിടിക്കുന്നതാണ് ഫെലൂഡ ടെസ്റ്റ്. ഏതാണ്ട് 500-600 രൂപ മാത്രമേ ഇതിന്റെ ചെലവ് വരുന്നുള്ളു. വലിയ യന്ത്രങ്ങളുടെയും മറ്റും ആവശ്യമില്ലാത്തതിനാൽ ഗ്രാമപ്രദേശങ്ങളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമെല്ലാം ഇത് ഉപയോഗപ്പെടുത്താനും കഴിയും.
ഇന്ത്യയിൽ പ്രതി ദിനം 10 ലക്ഷം സാമ്പിളുകൾ വരെയാണ് കോവിഡ്പരിശോധനയ്ക്കായി എടുക്കുന്നത്. എന്നാൽ ജനസംഖ്യയുടെയും രോഗത്തിന്റെ വ്യാപനത്തിന്റെയും ആനുപാതം കണക്കിലെടുക്കുമ്പോൾ ഇതു വളരെ കുറവാണ്. ഇവിടെയാണ് ഫെലൂഡ ടെസ്റ്റിന്റെ പ്രസക്തി. ഇതു തിരിച്ചറിഞ്ഞിട്ടു തന്നെയാണ് വാണിജ്യപരമായി ഫെലൂഡ കിറ്റ് ഉത്പാദിപ്പിക്കാൻ ഡ്രഗ് കൺട്രോൾ ഓഫ് ഇന്ത്യ അംഗീകാരം നൽകിയിരിക്കുന്നത്. എന്തായാലും അധികം വൈകാതെ തന്നെ ഇത്തരം കിറ്റുകൾ വിപണിയിലെത്തും എന്ന് പ്രതീക്ഷിക്കാം.