StudyatChanakya Admin
Sep 28,2020
4:04pm
തീക്കളി കളിച്ച അച്ഛനും മകനും!
ദിനപത്രം കയ്യില്‍പ്പിടിച്ച് ആല്‍ഫ്രഡ് നൊബൈല്‍ എന്ന ഗവേഷകന്‍ അമ്പരന്നു നിന്നു. അതില്‍ അച്ചടിച്ചിരിക്കുന്നത് അദ്ദേഹത്തിന്‍റെ തന്നെ മരണവാര്‍ത്തയാണ്. പത്രത്തിന് തെറ്റു പറ്റിയെന്ന് വ്യക്തം. തന്‍റെ മരണവാര്‍ത്ത കണ്ടല്ല, അദ്ദേഹം അമ്പരന്നത്, മറിച്ച് പത്രം ഇട്ട തലക്കെട്ടു കണ്ടാണ്. മരണത്തിന്‍റെ വ്യാപാരി അന്തരിച്ചു എന്ന് അര്‍ഥം വരുന്ന തരത്തിലായിരുന്നു ആ തലക്കെട്ട്!
സങ്കടവും നിരാശയും സഹിക്കാതെ നൊബേല്‍ ഒരു തീരുമാനമെടുത്തു. തന്‍റെ സമ്പത്ത് ലോകത്തിന്‍റെ നന്മയ്ക്ക് മാത്രമേ വിനിയോഗിക്കുകയുള്ളൂ... ആ തീരുമാനം അദ്ദേഹം നടപ്പിലാക്കുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വിലയേറിയ അംഗീകാരങ്ങളിലൊന്നായ നൊബേല്‍ സമ്മാനം അങ്ങനെ പിറന്നു. ആല്‍ഫ്രഡ് നൊബേല്‍ നിക്ഷേപിച്ച ഭാരിച്ച സമ്പത്തില്‍നിന്നാണ് നൊബേല്‍ പ്രൈസ് നല്‍കിത്തുടങ്ങിയത്.
1833-ല്‍, സ്വീഡനിലെ സ്റ്റോക്ഹോം എന്ന സ്ഥലത്താണ് ആല്‍ഫ്രഡ് നൊബേല്‍ ജനിച്ചത്. അച്ഛന്‍ ഇമ്മാനുവല്‍ നൊബേല്‍ അക്കാലത്തെ അറിയപ്പെടുന്ന ഒരു ഗവേഷകനായിരുന്നു. സ്വന്തമായി വിദ്യാഭ്യാസം നേടിയ ആളായിരുന്നു അദ്ദേഹം. സമുദ്രത്തിന്‍റെ ആഴത്തിലുള്ള ഒരു ഖനി അദ്ദേഹം കണ്ടെത്തി. ആ ഖനി അന്നത്തെ റഷ്യന്‍ അധികൃതര്‍ വാങ്ങി. റഷ്യന്‍ അധികാരികള്‍ ആ ഖനിയുടെ മേല്‍നോട്ടം ഏല്‍പ്പിച്ചത് ഇമ്മാനുവലിനെയായിരുന്നു. അതുവഴി അദ്ദേഹവും കുടുംബവും റഷ്യയിലെത്തുകയും ചെയ്തു.
അവിടെ താമസിച്ച് കൊച്ചു ആല്‍ഫ്രഡ് പഠിച്ചു. ഖനിനിര്‍മ്മാണത്തിന് വലിയ സ്ഫോടനങ്ങള്‍ നടത്തേണ്ടി വരും. റഷ്യയ്ക്ക് വേണ്ടി ഇമ്മാനുവല്‍ നൊബേല്‍ സ്ഫോടകവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. യുദ്ധരംഗത്ത് ഇതെല്ലാം റഷ്യ പരീക്ഷിക്കുകയും ചെയ്തു. പിന്നീട് അദ്ദേഹവും കുടുംബവും സ്വീഡനില്‍ തിരികെയെത്തി. സ്വീഡനില്‍ ഒരു ഫാക്ടറി സ്ഥാപിച്ച് സ്ഫോടവസ്തുക്കള്‍ നിര്‍മ്മിക്കാന്‍ തുടങ്ങി. പക്ഷേ, ഒരിക്കല്‍ അതിന് തീപ്പിടിച്ചു. ഇമ്മാനുവലിന്‍റെ സഹോദരന് ജീവന്‍ നഷ്ടമാകുകയും ചെയ്തു. അതോടെ ഗവണ്‍മെന്‍റ് ഈ തീക്കളിക്ക് അനുതി നിഷേധിച്ചു.
പക്ഷേ, ഇതിനിടെ ആല്‍ഫ്രഡ് നൊബേല്‍ നൈട്രോ ഗ്ലിസറിന്‍ എന്ന രാസവസ്തു ഉപയോഗിച്ച് പല പരീക്ഷണങ്ങളും നടത്തുന്നുണ്ടായിരുന്നു. അത്യന്തം അപകടം പിടിച്ച നൈട്രോഗ്ലിസറിനെ സുരക്ഷിതമായി കൈകാര്യം ചെയ്യാനായി ആല്‍ഫ്രഡ് ഒരു സൂത്രം ചെയ്തു. വലിയൊരു തടാകത്തിന്‍റെ നടുവില്‍ നങ്കൂരമിട്ട പത്തേമാരിയിലായിരുന്നു പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. ഏറെക്കാലത്തെ പരിശ്രമഫലമായി ആല്‍ഫ്രഡ് നൊബൈല്‍ ഡൈനാമിറ്റ് എന്ന സ്ഫോടകവസ്തു കണ്ടെത്തി. ലോകത്തിന്‍റെ ചരിത്രത്തില്‍ ഇത്ര വിനാശകാരിയായ ഒരു കണ്ടുപിടുത്തം വേറെയില്ല. പില്‍ക്കാലത്ത് അണുബോംബിന്‍റെ നിര്‍മ്മാണത്തിലേക്ക് വരെ വഴി തെളിച്ചത് ഡൈനാമിറ്റിന്‍റെ കണ്ടെത്തലായിരുന്നു എന്ന് വേണമെങ്കില്‍ പറയാം. ജലാറ്റിന്‍ എന്ന സ്ഫോടകവസ്തുവും ആല്‍ഫ്രഡ് നൊബേല്‍ കണ്ടെത്തി.
തന്‍റെ കണ്ടുപിടുത്തങ്ങള്‍ എല്ലാം സമാധാന ആവശ്യങ്ങള്‍ക്കും ഖനി നിര്‍മ്മാണത്തിനുമൊക്കെയായിരിക്കും ഉപയോഗിക്കുക എന്നാണ് ആല്‍ഫ്രഡ് നൊബേല്‍ കരുതിയത്. പക്ഷേ, സംഭവിച്ചത് മറിച്ചായിരുന്നു. നൊബേലിന്‍റെ സ്ഫോടകവസ്തുക്കള്‍ ധാരാളമായി യുദ്ധരംഗത്ത് ഉപയോഗിച്ചു തുടങ്ങി. താന്‍ കണ്ടെത്തിയ വിദ്യ അനേകമാളുകളെ ചുട്ടുചാമ്പലാക്കുന്നത് ആല്‍ഫ്രഡ് നൊബേല്‍ വേദനയോടെ കണ്ടുനിന്നു.
അങ്ങനെയിരിക്കെയാണ് തന്‍റെ മരണവാര്‍ത്ത തെറ്റായി അച്ചടിച്ച പത്രം നൊബേല്‍ കാണുന്നതും കടുത്ത തീരുമാനത്തിലെത്തുന്നതും. സ്ഫോടവസ്തുനിര്‍മ്മാണത്തിലൂടെ നേടിയ പണം മുഴുവന്‍ അദ്ദേഹത്തിന്‍റെ പേരിലുള്ള ഒരു വാര്‍ഷികസമ്മാനത്തിനായി നീക്കി വച്ചു. നൊബേല്‍ പ്രൈസ്!
അഞ്ചുമേഖലകളില്‍ കാര്യമായ സംഭാവന നല്‍കുന്നവര്‍ക്കാണ് നൊബേല്‍ പ്രൈസ് നല്‍കുന്നത്. സമാധാനം, സാഹിത്യം, ഊര്‍ജ്ജ തന്ത്രം, രസതന്ത്രം, ശരീരശാസ്ത്രം അഥവാ വൈദ്യശാസ്ത്രം എന്നീ മേഖലകളിലാണ് നൊബേല്‍ സമ്മാനം നല്‍കുന്നത്. നൊബേലിന്‍റെ നിയമാവലി ആല്‍ഫ്രഡ് നൊബേല്‍ തന്നെയാണ് എഴുതി തയാറാക്കിയത്.
1896-ല്‍ ആല്‍ഫ്രഡ് നൊബേല്‍ അന്തരിച്ചു. പക്ഷേ, അദ്ദേഹം ഏര്‍പ്പെടുത്തിയ നൊബേല്‍സമ്മാനം മനുഷ്യസമൂഹത്തിന് നന്മ ചെയ്യുന്നവര്‍ക്കുള്ള പ്രോത്സാഹനമായി ഇന്നും തിളങ്ങി നിൽക്കുന്നു.