
StudyatChanakya Admin
Jul 13,2020
3:56pm
പരലോകത്തിലെ നായകന്മാർ
മമ്മികൾ എന്നു കേൾക്കുമ്പോൾ ആദ്യം ഓർക്കുക ഈജിപ്തിലെ പിരമിഡുകളെക്കുറിച്ചാകും. എന്നാൽ ലോകത്ത് ഏറ്റവും കൂടുതൽ മമ്മികൾ ഉള്ളത് ഈജിപ്തിലല്ല. തെക്കേ അമേരിക്കയിലാണ്. ചിലെയിലും ദക്ഷിണ പെറുവിലുമായി ധാരാളം മമ്മികൾ കണ്ടെടുത്തിത്തുണ്ട്. ഈജിപ്തിൽ മൃതദേഹങ്ങൾ മമ്മിയാക്കുന്നതിനു 1000 വർഷങ്ങൾക്കു മുൻപു തന്നെ ദക്ഷിണ അമേരിക്കയിൽ മമ്മിഫിക്കേഷൻ നടന്നിരുന്നു. മൃതദേഹത്തെ മമ്മിയായി സൂക്ഷിക്കുന്ന പ്രക്രിയയാണ് 'മമ്മിഫിക്കേഷൻ' എന്നു പറയുന്നത്.
ചിലെയുടെ വടക്കൻ തീരങ്ങളിൽ അറ്റക്കാമ മരുഭൂമിയ്ക്കടുത്തു ജീവിച്ചിരുന്ന ചിൻചൊറോ സമൂഹത്തിൽ മരണശേഷം മൃതദേഹം മമ്മി ആക്കി സൂക്ഷിക്കുമായിരുന്നു. ഇൻക, ഓസ്ട്രേലിയൻ ആദിമനിവാസികൾ, ആസ്തെക്, ആഫ്രിക്ക, പഴയ യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം മൃതദേഹം മമ്മിയായി സൂക്ഷിക്കുന്ന പതിവുണ്ടായിരുന്നു. ഇതുവരെ 10 ലക്ഷത്തിലധികം മമ്മികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്.
എന്താണ് മമ്മി?
മരണശേഷം മനുഷ്യരുടെയും മൃഗങ്ങളുടെയും ശരീരം രാസപദാർത്ഥങ്ങളുടെ സഹായത്തോടെ എംബാം (embalm) ചെയ്തു സംരക്ഷിക്കുന്നതാണ് മമ്മികൾ. കാറ്റോ വെളിച്ചമോ തട്ടാതിരിക്കുമ്പോൾ മൃതശരീരം വർഷങ്ങളോളം ദ്രവിച്ചു പോകാതിരിക്കും. ശരീരത്തിനകത്തെ അവയവങ്ങൾ, തലച്ചോറ് തുടങ്ങിയവയെല്ലാം നീക്കം ചെയ്ത ശേഷമാണ് മൃതദേഹം എംബാം ചെയ്യുന്നത്. അവയവങ്ങൾ പ്രത്യേക ജാറുകളിൽ സൂക്ഷിക്കും. എംബാം ചെയ്യുക എന്നർഥം വരുന്ന ലാറ്റിൻ വാക്കായ മമ്മിയ (mumia) മമ്മി എന്ന വാക്ക് വരുന്നത്. യഥാർഥത്തിൽ അറബിക്–പേർഷ്യൻ ഭാഷയിൽനിന്നു കടം കൊണ്ടതാണിത്.
വടക്കേ അമേരിക്കയിൽന്നു കണ്ടെടുത്ത ഫാലൻ നേവദ എന്ന മമ്മിയാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും പഴക്കംചെന്നത്. 9400 വർഷത്തിലധികം പഴക്കമുണ്ടിതിന്. ചിലെയിലെ ചിൻചൊറോ മമ്മികൾ ബി സി 5050 ൽ ജീവിച്ചിരുന്നവരാണത്രെ. ചിൻചൊറോയിലെ ഒരു കുട്ടിയുടെ മമ്മിയാണ് ആദ്യമായി കണ്ടെത്തിയ മമ്മി.
പിരമിഡുകൾ
പുരാതന ഈജിപ്റ്റുകാർ മരണത്തിനു ശേഷമുള്ള ജീവിതത്തിൽ വിശ്വസിച്ചിരുന്നു. ഈജിപ്റ്റിലെ ഭരണാധികാരികളായിരുന്ന ഫറവോയുടെ മമ്മികൾ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ലോക മഹാദ്ഭുതങ്ങളിലൊന്നായ പിരമിഡുകൾ. മരിച്ച വ്യക്തി ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, ആഭരണങ്ങൾ, വളർത്തു മൃഗങ്ങൾ, ഇഷ്ടപ്പെട്ട ഭക്ഷണം, ഉപയോഗിച്ച വസ്തുക്കൾ തുടങ്ങിയവയെല്ലാം മമ്മിയ്ക്കൊപ്പം കല്ലറകളിൽനിന്നു കണ്ടെത്തിയിട്ടുണ്ട്. ബി. സി. 3000–2600 കാലഘട്ടത്തിൽ ഈജിപ്ത് ഭരിച്ചിരുന്ന ഫറവോയുടെ മമ്മികൾ ഗവേഷകൾ കണ്ടെത്തുന്നത് 19–ാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ്.
തുത്തൻഖാമൻ
ഈജിപ്തിൽ കണ്ടെടുക്കപ്പെട്ട മമ്മികളിൽ ഏറ്റവും പ്രശസ്തനാണ് ഫറവോയായിരുന്ന തുത്തൻഖാമൻ.
ഈജിപ്ത് ഭരിച്ചിരുന്ന 18-ാം രാജവംശത്തിലെ അവസാന ഫറവോയായിരുന്നു തുത് എന്നറിയപ്പെട്ടിരുന്ന തുത്തൻഖാമൻ. ബി.സി. 1332 മുതൽ ബി.സി. 1322 വരെ ഈജിപ്ത് ഭരിച്ച അദ്ദേഹം ഒൻപതാം വയസിൽ ചക്രവർത്തിയാവുകയും 19-ാം വയസിൽ ദുരൂഹസാഹചര്യങ്ങളിൽ മരണമടയുകയും ചെയ്തു. തുത്തൻഖാമന്റെ മൃതദേഹം മമ്മിയാക്കി ഈജിപ്ഷ്യൻ രാജകീയ ശ്മശാനമായ രാജാക്കന്മാരുടെ താഴ്വരയിൽ കബറടക്കി. 1922 ൽ ബ്രിട്ടീഷ് പുരാവസ്തു ഗവേഷകൻ ഹവാർഡ് കാർട്ടറാണ് തുത്തൻഖാമന്റെ മമ്മി കണ്ടെടുത്തത്.
പുരാതന ഈജിപ്ഷ്യൻ കൊത്തുപണികളാൽ സമൃദ്ധമായ തുത്തൻ ഖാമന്റെ ശവപ്പെട്ടി തനി തങ്കത്താൽ നിർമിച്ചതായിരുന്നു. മമ്മിയെ മറ്റൊരു സ്വർണമൂടി പൊതിഞ്ഞിരുന്നു. സ്വർണക്കിരീടങ്ങൾ, വിവിധതരം ആഭരണങ്ങൾ, രഥങ്ങൾ, ആയുധങ്ങൾ, മൃഗരൂപങ്ങൾ, ഫർണിച്ചർ, ഭക്ഷ്യധാന്യങ്ങൾ, വീഞ്ഞ്, തൈലം ഇവയടങ്ങിയ സംഭരണികൾവരെ അക്കൂട്ടത്തിൽ പെടും!
ഫറവോയുടെ ശാപം
ഫറവോയുടെ ശാപത്തെക്കുറിച്ചു കേട്ടിരിക്കുമല്ലോ. ‘ഫറവോയുടെ കബറിനു ഭംഗം വരുത്തുന്നവർക്കു നാശം ഭവിക്കും’ എന്നൊരു ചൊല്ല് പണ്ടുകാലം മുതൽ നിലനിന്നിരുന്നു. ഫറവോയുടെ ശാപം ആണിത് എന്നാണ് പലരുടെയും വിശ്വാസം.
ഫറവോയുടെ ശാപം അന്വർഥമാകുംവിധം തുത്തൻഖാമന്റെ പര്യവേഷണശ്രമങ്ങളുമായി സഹകരിച്ച പലരും പിന്നീട് അസാധാരണ മരണങ്ങൾക്കിരയായി. തുത്തൻഖാമന്റെ പര്യവേഷണങ്ങൾക്കു സാമ്പത്തികസഹായം ചെയ്തിരുന്ന കാർണർവൻ പ്രഭു മമ്മി കണ്ടെത്തി ഏതാനും ദിവസങ്ങൾക്കുള്ളിൽ മരിച്ചു. ഷേവ് ചെയ്യുമ്പോൾ റേസറിൽനിന്നേറ്റ അണുബാധയായിരുന്നു കാരണം. ഖാമന്റെ കബറിൽനിന്നു കണ്ടെടുത്ത വസ്തുവകകൾ ലിസ്റ്റ് ചെയ്യാൻ സഹായിച്ച റിച്ചാർഡ് ബെഥേൽ 47-ാം വയസിൽ ആത്മഹത്യ ചെയ്തു. പര്യവേഷണ സംഘത്തിലുണ്ടായിരുന്ന അമേരിക്കൻ കോടീശ്വരൻ ജോർജ് ഗുഡ് ന്യൂമോണിയ ബാധിച്ചു മരിച്ചു. അദ്ദേഹം മരിക്കുമ്പോൾ മമ്മി കണ്ടെത്തി കൃത്യം ഒരു വർഷം തികഞ്ഞിരുന്നു. ഇങ്ങനെ പര്യവേഷക സംഘത്തിലുണ്ടായിരുന്ന ഒരു ഡസനോളം പേരിൽ ഏതാണ്ടെല്ലാവരും പത്തു വർഷത്തിനുള്ളിൽ അസാധാരണ മരണത്തിനിരയായി. എന്നാൽ ഒരാൾ മാത്രം മമ്മി കണ്ടെത്തി 17 വർഷങ്ങൾക്കു ശേഷം 64-ാം വയസിൽ സാധാരണ മരണം വരിച്ചു. തുത്തൻഖാമന്റെ പര്യവേക്ഷണങ്ങൾക്കു നേതൃത്വം വഹിച്ച ഹവാർഡ് കാർട്ടർ!