സംഘമിത്ര നമ്പൂതിരി
Jun 19,2020
2:09pm
‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്! ബലീയ ഒരു കൊമ്പനാന.’
ഈ വരികൾ കേൾക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കൃതികളിൽ ഒന്നായ ‘ൻറുപ്പുപ്പാക്കൊരാനേണ്ടാർന്ന്’ എന്ന നോവലിലെ വരികളാണിവ.
കുഞ്ഞുപ്പാത്തുമ്മ എന്ന സാധുവായ ഒരു പെൺകുട്ടിയുടെ ജീവിതമാണ് ഇതിൽ ചിത്രീകരിക്കുന്നത്. നർമ്മസമ്പന്നമായ ഈ കൃതിയിൽ, അറിവ് നമ്മുടെ ജീവിതത്തിൽ എത്രത്തോളം പ്രധാനമാണ് എന്ന് നമ്മുടെ കഥാകാരൻ ചൂണ്ടിക്കാണിക്കുന്നുണ്ട്.
കഥയിലെ നായികയായ കുഞ്ഞിപ്പാത്തുമ്മ ഒരു സമ്പന്ന മുസ്ലിം കുടുംബത്തിലാണ് ജനിച്ചത്. ചെറുപ്പം തൊട്ടെ അവൾക്ക് എല്ലാ ജീവജാലങ്ങളോടും സ്നേഹമായിരുന്നു. വെറുപ്പ്, കോപം എന്നീ വികാരങ്ങളൊന്നും എന്താണെന്നുപോലും അവൾ അറിഞ്ഞിരുന്നില്ല. സമ്പത്തും പ്രതാപവുംകൊണ്ട്, തികഞ്ഞ സംതൃപ്തിയോടെയാണ് അവൾ കഴിഞ്ഞിരുന്നത്. എന്നാൽ ഒന്നുമാത്രം അവൾക്ക് ഉണ്ടായിരുന്നില്ല- സ്വാതന്ത്ര്യം!
അധികം വൈകാതെ അവളുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചു. അവളുടെ ബാപ്പ ഒരു കേസ് തോറ്റു. അങ്ങനെ അവരുടെ സമ്പത്തെല്ലാം നഷ്ടമായി. ഒരിക്കൽ കുഞ്ഞുപ്പാത്തുമ്മ കുളിക്കാൻനേരം കടവിൽ വീണപ്പോൾ നിസാർ അഹമ്മദ് എന്നൊരു യുവാവാണ് അവളെ രക്ഷിച്ചത്. അതുവരെ ആ നിഷ്കളങ്കമനസ്സിൽ ഉണ്ടാകാത്ത ഒരു വികാരം അപ്പോൾ അവളിൽ മുളപൊട്ടി- പ്രണയം! പിന്നീട് നിസാർ അഹമ്മദിന്റെ സഹോദരി ആയിഷയുമായി അവൾ ചങ്ങാത്തം കൂടി. അക്ഷരമാല പഠിച്ചു. അവസാനം ഏറെ വെല്ലുവിളികൾക്കുശേഷം അവൾ നിസാർ അഹമ്മദിനെ വിവാഹം ചെയ്യുകയും ചെയ്തു.
ഈ കൃതിയിൽ എന്നെ വല്ലാതെ ആകർഷിച്ച ചില വരികളിൽ ഒന്നാണ് “വെളിച്ചത്തിന് എന്തൊരു വെളിച്ചം!” എന്നത്. നിസാർ അഹമ്മദിന്റെ ബാപ്പ മുറിയിലെ ജനൽ തുറക്കുമ്പോൾ കുഞ്ഞുപ്പാത്തുമ്മയുടെ മനസ്സിൽ തെളിഞ്ഞുവരുന്ന വാക്കുകളാണിത്. വലിയ അർഥങ്ങളുണ്ടെങ്കിലും വളരെ ലളിതമായാണ് ഈ ഭാഗം അവതരിപ്പിച്ചിരിക്കുന്നത്. അതുവരെ ഇരുട്ടുമൂടിക്കിടന്നിരുന്ന അവളുടെ മനസ്സിലേക്ക് അറിവിന്റെ വെളിച്ചമാണ് തുറന്നുകിട്ടുന്നത്. അതായിരിക്കണം ഈ വരികൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. എനിക്കു പ്രിയങ്കരമായ മറ്റൊരു വരി ഏതാണെന്നു ചോദിച്ചാൽ നിസ്സംശയം ഞാൻ പറയും, പുസ്തകത്തിലെ അവസാനവരി എന്ന്- “നിൻറുപ്പുപ്പാട...ബല്യ കൊമ്പനാന....കുയ്യാനേർന്നന്ന്! കുയ്യാന!” കുഞ്ഞുപ്പാത്തുമ്മേടെ മാതാവായ കുഞ്ഞുതാച്ചുമ്മ ഒടുവിൽ കുറ്റസമ്മതം നടത്തുന്നതാണ് സന്ദർഭം. തികഞ്ഞ അന്ധവിശ്വാസിയും പുറംലോകം കാണാത്തവളുമായ കുഞ്ഞുതാച്ചുമ്മ കുറ്റബോധംകൊണ്ട് കുഴഞ്ഞുവീഴുകയാണ്. എന്നിട്ട്, സുന്ദരിയായ തന്റെ മകളെ നോക്കി പറയുന്നതാണിത്. സമ്പത്തിലും പ്രതാപത്തിലും അഹങ്കരിച്ച അവർ അറിവിന്റെയും തിരിച്ചറിവിന്റെയും മഹത്വം അറിഞ്ഞുതുടങ്ങുകയാണ്.
മിക്ക ബഷീർ കൃതികളും പോലെ ഇതും വായനക്കാരെ രസിപ്പിക്കും. വെറും 75 പേജേയുള്ളൂ ഈ പുസ്തകത്തിന്. എങ്കിലും നർമ്മസംഭാഷണങ്ങളും വേദനിപ്പിക്കുന്ന സന്ദർഭങ്ങളും ഒളിച്ചുവച്ച ജീവിതസത്യങ്ങളും കൂടിച്ചേർന്ന ഒരു കലാസൃഷ്ടിതന്നെയാണ് ആസ്വാദകർക്കായി ബഷീർ ഒരുക്കിവച്ചിരിക്കുന്നത്.
ഒന്നുറപ്പ്; ചെറിയ പുസ്തകമാണെങ്കിലും ഇതൊരു ‘കുയ്യാന’യല്ല; ഭംഗിയും തലയെടുപ്പുമുള്ള ഒരു കൊമ്പനാനതന്നെയാണ്!
Written by:
സംഘമിത്ര നമ്പൂതിരി
ക്ലാസ് 9
ലൂർദ് പബ്ലിക് സ്കൂൾ
കോട്ടയം.