മിഥു സൂസൻ ജോയി
Oct 09,2020
4:08pm
സ്കൂളിലെ അഡ്മിഷൻ ദിനം. റജിസ്റ്ററിൽ കുട്ടികളുടെ പേരു ചേർക്കുകയാണ് പ്രിൻസിപ്പൽ. എന്നാൽ കുട്ടിയോടൊപ്പം വന്ന സ്ത്രീ അപ്പോഴും പേരു തീരുമാനിച്ചിരുന്നില്ല. കൽപ്പന, ജ്യോത്സന,സുനൈന... ഈ മൂന്നു പേരുകളിൽ ഏതിടണം എന്ന വിഷമത്തിലായിരുന്നു അവർ. പ്രിൻസിപ്പൽ ആ കൊച്ചുകുട്ടിയോട് അവളുടെ ഇഷ്ടം ചോദിച്ചു. ഉടൻ വന്നു മറുപടി -കൽപന. ഭാവന എന്നാണ് പേരിന്റെ അർഥം എന്നു കുട്ടി വിവരിച്ചതോടെ പ്രിൻസിപ്പൽ ഞെട്ടി. ആ ഞെട്ടൽ പിന്നീട് സത്യമായി. ആ കുട്ടിയാണ് ഇന്ത്യൻ വംശജയായ ആദ്യ ബഹിരാകാശ യാത്രിക കൽപ്പന ചൌളയാണ് പ്രിൻസിപ്പലിനെ അതിശയിപ്പിച്ച ആ കുട്ടി.
നക്ഷത്രങ്ങൾ സ്വപ്നം കണ്ട ബാല്യമായിരുന്നു കൽപനയുടേത്. വിമാനങ്ങളോ ഒരുപാടിഷ്ടം. തന്റെ സമപ്രായക്കാർ മരവും മലയും വരച്ചപ്പോൾ കൽപ്പന വരച്ചിരുന്നത് ആകാശത്തു പറക്കുന്ന വിമാനങ്ങൾ ആയിരുന്നു. വിമാനം അടുത്തു കാണാനുള്ള നിരന്തര ആവശ്യത്തെ തുടർന്നാണ് വീടനടുത്തുള്ള ഫ്ലൈയിങ് ക്ലബിൽ അച്ഛൻ കൽപനയെ കൊണ്ടു പോകുന്നത്. അവിടെ എത്തേണ്ട താമസം അവൾ വിമാനം കാണാൻ ഓടി. തീർന്നില്ല. അവിടെ കണ്ട ഓഫിസറോട് സംശയങ്ങളുടെ കെട്ടഴിച്ചു. വിമാനത്തെ പറ്റിയും അതിന്റെ പ്രവർത്തനത്തെ കുറിച്ചുമെല്ലാം ചോദിച്ചു മനസിലാക്കി. ആഗ്രഹത്തോടൊപ്പം നിരന്തര ശ്രമവും ചേർന്നതോടെ ബഹിരാകാശം എന്ന സ്വപ്നലോകം അവർ സ്വന്തമാക്കുകയായിരുന്നു.
1961 ജൂലൈ ഒന്നിന് ഹരിയാനയിലെ കർണാലിനാണ് കൽപന ജനിച്ചത്. തീർത്തും സാധാരണക്കാരായിരുന്നു കൽപനയുടെ അച്ഛനമ്മമാർ. ഇന്ത്യാ-പാക് വിഭജനക്കാലത്ത് പാകിസ്ഥാനിൽ നിന്നു കർണാലിൽ എത്തിയതാണ് അച്ഛൻ. നാലു മക്കളിൽ ഇളയതായിരുന്നു കൽപന. വീട്ടിലെ പേര് മോണ്ടു. മകളുടെ അറിയാനുള്ള ആകാംക്ഷയും സ്വതന്ത്ര ചിന്താഗതിയും പ്രോത്സാഹിപ്പിച്ചത് അമ്മയായിരുന്നു. വിദ്യാഭ്യാസം നൽകേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ വ്യക്തിയായിരുന്നു അവർ. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം എന്നത് ആർഭാടമായി കണ്ടിരുന്ന കാലമായിരുന്നു അതെന്നോർക്കണം.
സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നു എയ്റോനോട്ടിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്ത കല്പ. ആ കോളജിൽ നിന്നു എയ്റോനോട്ടിക്കൽ കോഴ്സ് പൂർത്തിയാക്കിയ ആദ്യ പെൺകുട്ടി. തുടർന്ന് അമേരിക്കയിലെ ടെക്സാസ് സർവകലാശാലയിൽ ബിരുദാനന്തര ബിരുദം നേടി. ഇതിനിടയിലാണ് വൈമാനിക പരിശീലകനായ ജീന്‍ പിയറി ഹാരിസണുമായുള്ള വിവാഹം. പിന്നീട് അവർ അമേരിക്കന്‍ പൗരത്വം സ്വീകരിച്ചു.
പണ്ട് വിമാനം കാണാൻ കൊതിച്ച കൽപന അമേരിക്കയിലെത്തിയ ശേഷം എല്ലാത്തരം വിമാനങ്ങളും പറത്താന്‍ വൈദഗ്ദ്ധ്യം നേടി. ഇതിനോടകം കൊളറാഡോ സർവകലാശാലയിൽ നിന്നു ഡോക്ടറേറ്റും സമ്പാദിച്ചു. തുടർന്നാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസയുടെ ഗവേഷണ കേന്ദ്രത്തില്‍ കൽപന ജോലിക്കു ചേരുന്നത്. തന്റെ സ്വപ്നങ്ങളോട് പറന്നടുക്കുകയായിരുന്നു അവർ. അധികം വൈകാതെ ബഹിരാകാശ യാത്രികയാകാൻ നാസ അവരെ തിരഞ്ഞെടുത്തു.
1997 നവംബര്‍ 19. കാത്തുകാത്തിരുന്ന ആ ദിനം വന്നെത്തി. കൽപനയുടെ ആദ്യത്തെ ബഹിരാകാശ യാത്ര. കൊളംബിയ എന്ന ബഹിരാകാശ വാഹനത്തിൽ അഞ്ച് സഹഗവേഷകർക്കൊപ്പം അവർ ചരിത്രത്തിലേക്ക് പറന്നുയർന്നു. നാസയുടെ STS-87 എന്ന ബഹിരാകാശ ദൌത്യത്തിന്റെ ഭാഗമായായിരുന്നു അത്. ഇതോടെ കൽപന വൻ ജനശ്രദ്ധ നേടി. ബഹിരാകാശത്തു നിന്നു പൊട്ടു പോലെ കാണുന്ന തന്റെ ജൻമസ്ഥലം സഹപ്രവർത്തകർക്കു കാണിച്ചു കൊടുത്തതെല്ലാം അവർ പിന്നീട് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്.
കല്‍പനയുടെ രണ്ടാമത്തെ ബഹിരാകാശ പര്യടനം. അവസാനത്തേതും. 2003 ജനുവരി 16നായിരുന്നു അത്. ബഹിരാകാശ യാത്രകളില്‍ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു STS-107 എന്ന ഈ കൊളംബിയ ദൗത്യത്തിന്റെ ലക്ഷ്യം. ബഹിരാകാശ സഞ്ചാരികളുടെ സുരക്ഷയ്ക്കുവേണ്ടിയായിരുന്നു നാസ ഈ പഠനം നടത്തിയത്. 2003 ഫെബ്രുവരി ഒന്ന്. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ സെക്കൻഡുകൾ അവശേഷിക്കുമ്പോൾ കൊളംബിയ ചിന്ചില സാങ്കേതിക തകരാറുകളായിരുന്നു ദുരന്തത്തിനു കാരണമായത്. കൽപന അടക്കം ഏഴു ഗവേഷകരുംകൊല്ലപ്പെട്ടു.
എന്നാൽ കൽപനയുടെ ഓർമകൾക്കു മരണമില്ല. കൽപനയോടുള്ള ആദര സൂചകമായി ഇന്ത്യയുടെ കാലാവസ്ഥ ഗവേഷണ ഉപഗ്രഹത്തിന് കൽപന 1 എന്നു പേരിട്ടത്. അമേരിക്ക രാജ്യാന്തര സ്‌പേസ് സ്റ്റേഷനിലേക്ക് അയച്ച ബഹിരാകാശ വാഹനത്തിന് എസ്.എസ്. കല്പന ചൗള എന്നാണ് പേരിട്ടിരിക്കുന്നത്.